കൊച്ചി: ഫസൽ വധക്കേസിലെ പ്രതി കാരായി രാജന് സി.ബി.എെ കോടതിയുടെ ശാസന. ജാമ്യവ്യവസ്ഥ മറികടന്ന് തലശേരിയിൽ നടന്ന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുത്തതിനാണ് ശാസന. ചിന്ത പബ്ലിക്കേഷനിൽ ജോലി ചെയ്യാനുള്ള അനുമതിയും സി.ബി.എെ റദ്ദാക്കി. എറണാകുളം ജില്ല വിട്ടുപോകരുതെന്നും സി.ബി.എെ കോടതി വ്യക്തമാക്കി.
നേരത്തെ. കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായ കാരായി രാജന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പങ്കെടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. എന്നാൽ യോഗം നടക്കുന്ന തലേന്ന് കണ്ണൂരിൽ എത്തിയ കാരായി രാജൻ മുഖ്യമന്ത്രി പങ്കെടുത്ത സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു. ഇതോടെയാണ് സി.ബി.ഐ ജാമ്യം വ്യവസ്ഥ ലംഘിച്ച കാരായി രാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
നേരത്തെ കേസിൽ ജാമ്യം അനുവദിച്ച കോടതി എറണാകുളം ജില്ല വിട്ടുപോകരുതെന്ന വ്യവസ്ഥയാണ് നൽകിയിരുന്നത്. പിന്നീട് പാർട്ടി നിയന്ത്രണത്തിലുള്ള പ്രസിൽ ജോലി ലഭിച്ചതിനാൽ തിരുവനന്തപുരത്ത് പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചപ്പോൾ കോടതി അംഗീകരിച്ചിരുന്നു. ജയിലിൽ കിടന്നാണ് കാരായി രാജൻ ജില്ലാ പഞ്ചായത്തിലേക്ക് ജനവിധി തേടിയത്. എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന ഫസലിനെ വധിച്ച കേസിൽ എട്ടാം പ്രതിയാണ് കാരായി രാജൻ.
Leave a Reply
Be the First to Comment!